പാലക്കാട്: ജില്ലയിൽ കരോൾ സംഘത്തിന് നേരെ ഉണ്ടായ അക്രമത്തിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും കോൺഗ്രസും. ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ 2500 യൂണിറ്റുകളിലും 'പ്രതിഷേധ കരോൾ' സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.(Attack on Carol gang, Protests flare up in Palakkad)
ആർഎസ്എസിന് ഇത് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്നത് ജനാധിപത്യ വിരുദ്ധമായ കടന്നുകയറ്റമാണെന്നും ഇതിനെതിരെ ബഹുജന പ്രതിരോധം തീർക്കുമെന്നും സംഘടന അറിയിച്ചു.
മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിലുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പുറത്താക്കാൻ നേതൃത്വം തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.