കൊല്ലം : സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയത് ബാറിൽ കയറി മദ്യപിച്ചതിന് ശേഷമാണെന്ന് പറഞ്ഞ് ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ പിതാവ് എസ് രാജശേഖരൻ പിള്ള. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (Athulya's death case)
സതീഷിനെതിരെ കുടുംബം നൽകിയ പരാതിയിൽ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. യുവതിയെ ഇഷ്ടമാണെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞപ്പോൾ അതുല്യയ്ക്ക് 17 വയസ്സായിരുന്നുവെന്നും, അയാളുടെ അമ്മ വന്ന് വിവാഹം ആലോചിച്ചുവെന്നും പിതാവ് പറയുന്നു.
നിശ്ചയം കഴിഞ്ഞപ്പോഴാണ് സതീഷിൻ്റെ സ്വഭാവം മനസിലായതെന്നും, സ്വന്തം വിവാഹത്തിന് പോലും അയാൾ മദ്യപിച്ചാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ വാഹനം വരാൻ വൈകിയെന്നും, വരൻ്റെ മുഖം കണ്ടപ്പോൾ മദ്യപിച്ചുവെന്ന് മനസിലായെന്നും പറഞ്ഞ അദ്ദേഹം, വിവാഹത്തിൽ നിന്ന് പിന്മാറിയാൽ കിണറിൽ ചാടി മരിക്കുമെന്ന് അയാളുടെ അമ്മ പറഞ്ഞതായും അറിയിച്ചു.
എന്നാൽ, ആരോപണം നിഷേധിച്ച് സതീഷിൻ്റെ അമ്മ രംഗത്തെത്തി. ഇത് അടിസ്ഥാനരഹിതമാണെന്നാണ് അവർ പറഞ്ഞത്. മകൻ തന്നോട് സംസാരിച്ചിട്ട് 5 കൊല്ലമായെന്നാണ് അവർ പറയുന്നത്.