കൊല്ലം : ഷാർജയിൽ കൊല്ലം ചവറ സ്വദേശിനിയായ അതുല്യ എന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈം ബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടിയിലായ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. (Athulya death case)
വലിയതുറ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് കൈമാറിയത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവിൽ തെളിവുകൾ ഇല്ല എന്നാണ് ജാമ്യ ഉത്തരവിൽ പറയുന്നത്. അത്തരത്തിൽ തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ സതീഷിനെ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്തേനെയെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോടതിക്ക് അക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും, ഫോട്ടോയും വീഡിയോയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും, അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരും എന്നും കോടതി പറയുന്നു. ഇടക്കാല ഉത്തരവ് വന്ന് 10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കേണ്ടതാണ്.