തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയായി. സ്വർണക്കടത്ത് കേസും എസ്ഐടി അന്വേഷണത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.(Assembly session resumes, Opposition comes up with new strategy)
ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം കടുപ്പിച്ചു. ഇതിന്റെ ഭാഗമായി നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നീ രണ്ട് എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ഇരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
സ്വർണക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുന്നുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ സമരം സർക്കാരിനെതിരല്ല, മറിച്ച് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
നിലവിലെ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു. പതിവ് പോലെ ഇന്നും പാരഡി പാട്ടുകൾ പാടിയാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.