കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂരിൽ വി.ഡി. സതീശനെതിരെ ആരെ ഇറക്കുമെന്ന കാര്യത്തിൽ എൽ.ഡി.എഫിൽ അനിശ്ചിതത്വം തുടരുന്നു. സി.പി.ഐയുടെ സീറ്റായ പറവൂർ സി.പി.എം ഏറ്റെടുക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ അതിന് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.(Assembly elections, Who is VD Satheesan's opponent?)
1996-ൽ തന്റെ ആദ്യ മത്സരത്തിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട വി.ഡി. സതീശൻ, 2001 മുതൽ മണ്ഡലം കൈപ്പിടിയിലാക്കി. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ട് സതീശൻ മണ്ഡലത്തിൽ അജയ്യനായി തുടരുന്നു.
ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള മണ്ണാണെങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടായി സി.പി.ഐക്ക് ഇവിടെ വിജയിക്കാൻ സാധിച്ചിട്ടില്ല. വലിയ നേതാക്കളെ ഇറക്കിയിട്ടും സതീശന്റെ ജനപ്രീതിക്ക് മുന്നിൽ എൽ.ഡി.എഫ് തന്ത്രങ്ങൾ ഫലിച്ചില്ല. പാലിയം സമരം ഉൾപ്പെടെയുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രമുള്ള പറവൂർ ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്നു. ആ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇക്കുറി സി.പി.ഐയും സി.പി.എമ്മും പ്രചാരണത്തിനിറങ്ങുക.