മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്ന് മുസ്‌ലിം ലീഗ്. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പ്രമുഖ നേതാക്കളുടെ മണ്ഡലം മാറ്റവും പുതിയ മുഖങ്ങളുടെ വരവും ചർച്ചകളിൽ പ്രധാന വിഷയമാകുന്നു.(Assembly elections, Seat discussions active in Muslim League)
നിലവിലെ മണ്ഡലമായ വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറുന്ന കാര്യം പി കെ കുഞ്ഞാലിക്കുട്ടി ആലോചിക്കുന്നുണ്ട്. ഏറനാട് എംഎൽഎയായ പി.കെ. ബഷീർ ഇത്തവണ മഞ്ചേരിയിൽ നിന്ന് ജനവിധി തേടാൻ സാധ്യതയുണ്ട്. കെ.പി.എ. മജീദ്, യു.എ. ലത്തീഫ്, പി. ഉബൈദുള്ള, എൻ.എ. നെല്ലിക്കുന്ന് എന്നിവർക്ക് ഇത്തവണ വീണ്ടും അവസരം ലഭിച്ചേക്കില്ല എന്നാണ് വിവരം. എം.കെ. മുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ഇത്തവണ ഒരു വനിതാ സ്ഥാനാർത്ഥിയെ ഉറപ്പായും മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ സുഹറ മമ്പാടിനെ പരിഗണിക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പേരും സജീവമാണ്. ഫിറോസ്: കെ.എം. ഷാജി കാസർകോടും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത. നജീബ് കാന്തപുരം, എൻ. ഷംസുദ്ദീൻ എന്നിവർക്ക് വീണ്ടും അവസരം നൽകിയേക്കും.
പാറക്കൽ അബ്ദുള്ള കുറ്റ്യാടിയിൽ വീണ്ടും ജനവിധി തേടും. മങ്കടയിൽ മഞ്ഞളാംകുഴി അലിയും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും തന്നെ മത്സരിക്കാനാണ് സാധ്യത. പേരാമ്പ്രയിൽ ടി.ടി. ഇസ്മായിലിന്റെ പേര് പരിഗണനയിലുണ്ട്. അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.