തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി സൂക്ഷ്മമായി വിലയിരുത്തുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുമായി എൽഡിഎഫ് യോഗം ഇന്ന് രാവിലെ 10-ന് ചേരും. തിരുവനന്തപുരം കോർപ്പറേഷനിലേറ്റ കനത്ത പ്രഹരമുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ഘടകകക്ഷികൾ ചർച്ച ചെയ്യും.(Assembly elections, Crucial LDF meeting today)
നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് മുന്നണിയെ എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കാൻ 50 ദിവസം നീണ്ടുനിൽക്കുന്ന തീവ്ര കർമ്മപദ്ധതി നടപ്പിലാക്കും.
ഓരോ മന്ത്രിമാർക്കും നിശ്ചിത മണ്ഡലങ്ങളുടെ ഏകോപന ചുമതല വീതിച്ചു നൽകി കഴിഞ്ഞു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണവും ഇതിന്റെ ഭാഗമായി നടക്കും. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയും സാമ്പത്തിക നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കാനാണ് എൽഡിഎഫ് തീരുമാനം.
ഇതിന്റെ ആദ്യപടിയായി ജനുവരി 12-ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉപവസിക്കും. ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കേന്ദ്രവിരുദ്ധ സമരങ്ങൾ സംഘടിപ്പിക്കും.
തിരഞ്ഞെടുപ്പ് ആവേശമുയർത്താൻ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ജാഥകൾ നടത്താനും ധാരണയായിട്ടുണ്ട്. എം.വി. ഗോവിന്ദൻ ഒരു മേഖലയുടെ ജാഥ നയിക്കും. ബിനോയ് വിശ്വം രണ്ടാമത്തെ ജാഥയ്ക്ക് നേതൃത്വം നൽകും. ജോസ് കെ. മാണി മൂന്നാമത്തെ ജാഥയെ നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ പോരായ്മകൾ പരിഹരിച്ച് ഏകോപിതമായ പ്രവർത്തനത്തിലൂടെ നിയമസഭയിൽ ചരിത്രവിജയം ആവർത്തിക്കാനാണ് എൽഡിഎഫ് ഈ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.