തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെയാക്കാൻ കോൺഗ്രസ് തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച നിർണ്ണായക ചർച്ചകൾക്കായി മുതിർന്ന കേരള നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.(Assembly elections, Congress Leaders to Delhi for high-command talks)
ജനുവരി 16-നാണ് ഡൽഹിയിൽ വെച്ച് ഹൈക്കമാൻഡ് യോഗം ചേരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ ചർച്ചയിൽ നേരിട്ട് പങ്കെടുക്കും. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ അദ്ദേഹം പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഗ്രൂപ്പ് തർക്കങ്ങൾ ഒഴിവാക്കി വിജയസാധ്യതയുള്ളവർക്ക് മാത്രം സീറ്റ് നൽകുക എന്നതാണ് ഹൈക്കമാൻഡ് നിലപാട്. യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. എംപിമാരും മുതിർന്ന നേതാക്കളും മത്സരരംഗത്തിറങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് ചർച്ചകളിൽ നിർണ്ണായകമാകും.
സംസ്ഥാന രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന മറ്റൊരു നീക്കം ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിൽ നടക്കുന്നുണ്ട്. പാർട്ടി എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കേരള കോൺഗ്രസ് ക്യാമ്പിൽ മുന്നണി മാറ്റത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചനയുണ്ട്.