തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ കൂടുതൽ കരുത്തുകാട്ടാൻ ബിഡിജെഎസ്. 40 സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മണ്ഡലങ്ങളുടെ പട്ടിക പാർട്ടി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമർപ്പിച്ചു. 2016-ൽ 30 സീറ്റുകളിലായിരുന്നു ബിഡിജെഎസ് മത്സരിച്ചിരുന്നത്.(Assembly elections, BDJS to contest in 40 seats, List handed over to Amit Shah)
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ മുന്നേറ്റത്തിൽ പാർട്ടിക്കുള്ള നിർണ്ണായക പങ്കും സംഘടനയുടെ വളർച്ചയും പരിഗണിച്ച് കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോർ കമ്മിറ്റിയുടെ വിലയിരുത്തൽ. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ തങ്ങൾക്കും അർഹതയുണ്ടെന്ന നിലപാടിലാണ് പാർട്ടി. ചെങ്ങന്നൂർ, വട്ടിയൂർകാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ബിഡിജെഎസ് ലക്ഷ്യം വെക്കുന്നു.
പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൊടുങ്ങല്ലൂർ അല്ലെങ്കിൽ തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കി കളം പിടിക്കാനാണ് ബിഡിജെഎസ് നീക്കം. സ്ഥാനാർത്ഥികളുടെ കരട് പട്ടിക ചർച്ച ചെയ്യുന്നതിനായി ഈ മാസം 21-ന് ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴയിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിവാദ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാത്ത കെപിസിസി നിലപാടിനെ ബിഡിജെഎസ് രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.