തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ഞായറാഴ്ച തിരുവനന്തപുരത്തെത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളെ അഭിനന്ദിക്കാനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനുമാണ് സന്ദർശനം.(Assembly elections 2026, Amit Shah in Kerala on Sunday)
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി അംഗങ്ങളുടെ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖരെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ പ്രേരിപ്പിച്ചേക്കും.
തദ്ദേശ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 35 നിയോജക മണ്ഡലങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത മാസം കേരളത്തിലെത്തും.
ഏപ്രിൽ രണ്ടാം വാരത്തോടെ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് കമ്മീഷൻ പരിശോധിക്കുന്നത്. അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി കർശനമാക്കി. മതിയായ രേഖകളില്ലാത്തവർക്ക് സൗജന്യമായി രേഖകൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സർക്കാർ പ്രാദേശിക തലത്തിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. അക്ഷയ സെന്ററുകൾ വഴി അപേക്ഷിക്കുന്നവർക്കുള്ള ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിഹരിക്കാൻ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കും.