തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എട്ട് മാസമായി സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ് അസോസിയേഷൻ സമരം ശക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തി.(ASHA workers intensify strike, March to Cliff House)
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ പ്രതിഷേധം തുടരുന്നത്. പി.എം.ജി. ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ക്ലിഫ് ഹൗസ് ലക്ഷ്യമാക്കിയായിരുന്നു മാർച്ച്.
പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു ആശാ പ്രവർത്തകർ. ഇതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും പോലീസ് മൂന്നിലധികം തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഈ റിപ്പോർട്ട് പോലും പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.