തിരുവനന്തപുരം : ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ് ഇവിടെ നടന്നത്. വേതന വർധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തിൽ ഇതാദ്യമല്ല. എന്നാൽ ആശ പ്രവർത്തകരെ ശത്രുക്കളെ പോലെയാണ് സർക്കാർ നേരിടുന്നത്.
ഇന്നത്തെ മാർച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ല.
ന്യായമായ ആവശ്യത്തിനാണ് ആശമാരുടെ സമരം. ഫാഷിസ്റ്റ് രീതിയിൽ സമരത്തെ നേരിടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. എട്ടര മാസമായി തുടരുന്ന ആശ പ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.