കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെയുള്ള ജനകീയ പ്രതിഷേധം അക്രമാസക്തമാകുന്നു. ഇന്നലെ രാത്രിയോടെ ടോൾ പ്ലാസയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ ബൂത്തുകളുടെ ചില്ലുകളും സിസിടിവി ക്യാമറകളും പ്രതിഷേധക്കാർ അടിച്ചുതകർത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.(Case filed against 500 people in Kasaragod anti-toll protest violence)
ടോൾ പിരിവ് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ടോൾ പിരിവുമായി മുന്നോട്ട് പോകുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തിൽ കർശന നിലപാടെടുത്തു. ഇതോടെ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരം തുടരുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. യോഗത്തിലെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ സമരക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ടോൾ പ്ലാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സ്വമേധയാ ആണ് കേസെടുത്തത്.