
തിരുവനന്തപുരം: എമ്പുരാൻ ചിത്രത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച ചിത്രമാണ് എമ്പുരാൻ.
വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം നൽകുന്ന സിനിമ. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടത്.തിരുവനന്തപുരത്ത് സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലയെ കലയായി കാണണം. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടു വരുന്ന കലാരൂപമാണ്. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാമെന്നാണ് ഭരണകൂടം പറയുന്നത്. ഇപ്പോൾ ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയുക തന്നെ ചെയ്യും. സിനിമയുടെ മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുക. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.