പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യുടേതാണ് ഉത്തരവ്. 2022 ജൂൺ 24-ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2022 ജൂണിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിന് സമീപം ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് കസബ പോലീസ് കേസെടുത്തത്.
ഈ കേസിൽ ഒന്നാം പ്രതിയാണ് ഷാഫി പറമ്പിൽ. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന, നിലവിൽ ഇടതുപക്ഷത്തുള്ള പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. കോടതിയിൽ ഹാജരായ സരിന് 500 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും ശിക്ഷയായി വിധിച്ചിരുന്നു. എന്നാൽ ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 24-ന് കേസ് വീണ്ടും കോടതി പരിഗണിക്കും.