

കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽ നിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും പി.എം.എ സലാം പറഞ്ഞു.