

കോഴിക്കോട്: മുനമ്പം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ വാദപ്രതിവാദമുണ്ടായി. വഖഫ് ഭൂമിയാണെന്ന ഷാജി ഉന്നയിച്ച വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്, പാറക്കൽ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ എന്നിവർ രംഗത്തുവന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വഖഫ് ഭൂമിയാണെന്ന് പറയുന്നത് പ്രതികൂല ഫലമുണ്ടാക്കും എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം. അദ്ദേഹത്തെ പിന്തുണച്ചാണ് മറ്റു നാലുപേർ രംഗത്തെത്തിയത്.
എന്നാൽ വഖഫ് ആണെന്ന് ചൂണ്ടികാട്ടിക്കൊണ്ട് തന്നെ സമവായത്തിലേക്ക് പോകണം എന്നായിരുന്നു ഷാജിയടക്കമുള്ളവരുടെ നിലപാട്. വഖഫ് ആണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചർച്ച അവസാനിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് മുതലായ നേതാക്കൾ ഷാജിയുടെ നിലപാടിനെ പിന്തുണച്ചു. മുനമ്പം വിഷയം പരിഹരിക്കാൻ സാദിഖലി തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഷാജി പിന്തുണ അറിയിച്ചു.