തൊണ്ടിമുതൽ കേസ്: തടവുശിക്ഷ റദ്ദാക്കണമെന്ന് ആന്റണി രാജു; സെഷൻസ് കോടതിയിൽ അപ്പീൽ നൽകി | Antony Raju appeal case
തിരുവനന്തപുരം: അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു അപ്പീൽ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ സമർപ്പിച്ചത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
കോടതി വിധി ഇങ്ങനെ: നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും തടവുശിക്ഷ വിധിച്ചത്. ജനുവരി മൂന്നിനായിരുന്നു വിധി.
1990-ൽ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ, കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തൈച്ച് പാകമല്ലാത്ത രീതിയിൽ മാറ്റം വരുത്തി എന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിമുതൽ ക്ലാർക്കായ കെ.എസ്. ജോസുമായി ചേർന്ന് ഈ കൃത്രിമം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ വിധി രാഷ്ട്രീയമായും വ്യക്തിപരമായും വലിയ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് അപ്പീലുമായി ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
