മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സി.പി.എം. തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പോലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീല നൽകിയ പരാതിയിലാണ് നടപടി.(Anti-women speech, Police register case against CPM leader in Malappuram)
പൊതുയോഗത്തിൽ സെയ്ദലി മജീദ് നടത്തിയ പരാമർശങ്ങൾ സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിനിടെയാണ് സെയ്ദലി മജീദ് വിവാദപരമായ പരാമർശം നടത്തിയത്.
"വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ചവെക്കരുത്" എന്ന തരത്തിലുള്ള പ്രയോഗമാണ് അദ്ദേഹം നടത്തിയത്. പ്രസംഗം വിവാദമായതിനെത്തുടർന്ന് സി.പി.എം. നേതൃത്വം ഇടപെടുകയും, സെയ്ദലി മജീദ് ഇന്നലെ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
തന്റെ വാക്കുകൾ പരിധി കടന്നുവെന്ന് സമ്മതിച്ചാണ് സെയ്ദലി മജീദ് മാപ്പ് അപേക്ഷിച്ചത്. "പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നു, അത് ഒഴിവാക്കേണ്ടിയിരുന്നതാണ്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയതാണ് പരിധി കടക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നും സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ കൂട്ടിച്ചേർത്തു.