തൃശ്ശൂർ : കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ ജീപ്പാണ് ആന തകർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.(Another wild elephant attack in Kuthiran, Forest Department jeep destroyed after trying to chase it away)
കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഹോണടിച്ചും മറ്റും ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ജീപ്പിന് നേരെ തിരിയുകയായിരുന്നു.
പെട്ടെന്ന് ഓടിയെത്തിയ ആന ജീപ്പിന്റെ മുൻവശം ഇടിച്ചു തകർത്തു. ആന ഓടിയെത്തിയതോടെ വനംവകുപ്പ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. തലനാരിഴക്കാണ് ഉദ്യോഗസ്ഥർ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച അതേ സ്ഥലത്ത് തന്നെയാണ് ആന ജീപ്പും തകർത്തത്. ആക്രമണത്തിൽ കാലൊടിഞ്ഞ ബിജു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടാന ഇരുമ്പുപാലം പ്രദേശത്ത് തന്നെ തമ്പടിച്ച് ഭീതി പരത്തുകയാണ്. ആനയെ കാട് കയറ്റാനുള്ള നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.