കൊല്ലം: സിപിഐയിൽ വീണ്ടും പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടാനൊരുങ്ങുകയാണ്. ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കം നൂറോളം പേരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നത്.(Another setback for CPI in Kollam, leaders to join Congress )
കുന്നിക്കോട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരുമാണ് കൂട്ടമായി പാർട്ടി വിടാൻ ഒരുങ്ങുന്നത്. സിപിഐ വിട്ട് വരുന്നവർക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൂട്ടരാജി
കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും സിപിഐയിൽ നിന്ന് കൂട്ടരാജി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് പാർട്ടി വിട്ടത്. മുൻ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിലുള്ള പ്രതിഷേധമാണ് തിരുവനന്തപുരത്ത് കൂട്ടരാജിക്ക് കാരണമായത്. മീനാങ്കൽ എ, ബി ബ്രാഞ്ചുകളിലെ 40 അംഗങ്ങളും, എഐടിയുസി ഹെഡ് ലോഡ് യൂണിയനിലെ 30 പേരും, വർഗ ബഹുജന സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫ്, മഹിളാ ഫെഡറേഷൻ എന്നിവയിലെ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. മന്ത്രി ജി.ആർ. അനിലിനെതിരായ പ്രതിഷേധമാണ് ഇവിടെ രാജിക്ക് വഴിവെച്ചത്.
കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൂട്ടരാജി സംഭവിക്കുന്നത് സംസ്ഥാനത്തെ സിപിഐക്ക് കനത്ത തിരിച്ചടിയാണ്. കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാലിന്റെ ഏകപക്ഷീയ നിലപാടുകളാണ് കടയ്ക്കലിലും കുണ്ടറയിലും പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.