തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്കാണ് ഇത്തവണ ഭീഷണി സന്ദേശം എത്തിയത്. പാളയം സ്പെൻസർ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും സമാനമായ സന്ദേശം ലഭിച്ചിട്ടുണ്ട്.(Another bomb threat message to Cliff House, Threat sent to private secretary's official email)
സന്ദേശത്തെ തുടർന്ന് പാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിലും ക്ലിഫ് ഹൗസിലും പോലീസ് പരിശോധന നടത്തുകയാണ്. ബോംബ് സ്ക്വാഡ് അടക്കം ക്ലിഫ് ഹൗസിലെത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്. ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.
എൽ.ടി.ടി.ഇ.യും കറാച്ചി ഐ.എസ്.ഐ. സെല്ലും ചേർന്നുകൊണ്ട് ആർ.ഡി.എക്സ്., ഐ.ഇ.ഡി. ബോംബുകൾ വെച്ചിട്ടുണ്ട് എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞ കുറെ നാളുകളായി പോലീസിനെയും ബോംബ് സ്ക്വാഡിനെയും വട്ടം ചുറ്റിച്ചുകൊണ്ട് സമാനമായ ബോംബ് ഭീഷണി ഇ-മെയിലുകൾ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും ലഭിക്കുന്നുണ്ട്. ഡാർക്ക് വെബിൽ നിന്ന് ഇത്തരം സന്ദേശം അയക്കുന്നതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സൗത്ത് ഇന്ത്യൻ ബാങ്കിലും ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടറിയേറ്റിലേക്കുമടക്കം വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. മുൻപ് കളക്ടറേറ്റുകളിലേക്കടക്കം വന്നിട്ടുള്ള ഭീഷണികൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ, ഇപ്പോഴത്തെ സന്ദേശവും വ്യാജമായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.