അടാട്ട് മോഡലുമായി അനിൽ അക്കര നിയമസഭയിലേക്ക്? : തൃശൂരിലെ ഇടത് കോട്ടകൾ തകർക്കാൻ കോൺഗ്രസിൻ്റെ സർപ്രൈസ് കാർഡ് | Anil Akkara
തൃശൂർ: അനിൽ അക്കര വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമെന്ന് സൂചന. വടക്കാഞ്ചേരിയിലെ പരാജയത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, അടാട്ട് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് കരുത്ത് തെളിയിച്ചതോടെ അക്കരയെ മുൻനിർത്തി വലിയ പരീക്ഷണങ്ങൾക്കാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.(Anil Akkara to contest in Assembly elections ?)
അനിൽ അക്കരയ്ക്ക് ഇത്തവണ വടക്കാഞ്ചേരിക്ക് പുറമെ കുന്നംകുളം, മണലൂർ മണ്ഡലങ്ങളിലും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ നിന്ന് ആർ. ബിന്ദു മാറിനിൽക്കുകയും പകരം ഭർത്താവ് എ. വിജയരാഘവൻ കുന്നംകുളത്ത് മത്സരിക്കുകയും ചെയ്താൽ, കരുത്തനായ എതിരാളിയായി അക്കരയെ രംഗത്തിറക്കാനാണ് പാർട്ടി ആലോചന.
പ്രൊഫ. സി. രവീന്ദ്രനാഥ് സി.പി.എം സ്ഥാനാർത്ഥിയായി മണലൂരിലെത്തുകയാണെങ്കിൽ, ടി.എൻ. പ്രതാപന്റെ അഭാവത്തിൽ മണ്ഡലം നിലനിർത്താൻ അക്കരയെ കോൺഗ്രസ് പരിഗണിച്ചേക്കാം. 2016-ൽ കടുത്ത എതിർപ്പുകളെ മറികടന്ന് വടക്കാഞ്ചേരിയിൽ 43 വോട്ടുകൾക്ക് ജയിച്ചുകയറിയ അക്കര, നിയമസഭയിൽ പിണറായി സർക്കാരിനെതിരെ നിരന്തരം പോരാട്ടം നയിച്ച നേതാവാണ്.
എന്നാൽ 2021-ൽ വടക്കാഞ്ചേരിയിൽ അദ്ദേഹത്തിന് തിരിച്ചടിയായി. തോൽവിയോടെ രാഷ്ട്രീയമായി തളരുമെന്ന് കരുതിയെങ്കിലും, തന്റെ തട്ടകമായ അടാട്ട് പഞ്ചായത്തിലേക്ക് മടങ്ങിയ അദ്ദേഹം മികച്ച വിജയം നേടി വീണ്ടും പ്രസിഡന്റായി. പകുതിവഴിയിൽ നിലച്ചുപോയ വികസന പദ്ധതികൾ പൊടിതട്ടിയെടുത്ത് അടാട്ടിനെ വീണ്ടും മാതൃകാ പഞ്ചായത്താക്കി മാറ്റിയ ശേഷമാണ് അക്കര സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.
