തിരുവനന്തപുരം: ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ ബി.ജെ.പി. നേതാക്കളെ പ്രതിചേർത്തേക്കില്ലെന്ന് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.(Anand's suicide, Police find no evidence to charge BJP leaders)
തൃക്കണ്ണാപുരം ബി.ജെ.പി. സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത അന്വേഷണ സംഘത്തോട്, ആനന്ദിനെ സ്ഥാനാർഥിയാക്കാൻ ആരും നിർദേശിക്കുകയോ ഉറപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് നേതാക്കൾ മൊഴി നൽകിയത്. സ്ഥാനാർഥിയാകാൻ സാധിക്കാത്തതിലുണ്ടായ മനോവിഷമമാകാം ആനന്ദിന്റെ മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യാ പ്രേരണയ്ക്ക് തെളിവ് ലഭിച്ചാൽ മാത്രമേ ബി.ജെ.പി. നേതാക്കളെ പ്രതിചേർക്കാനാകൂവെന്ന് പോലീസ് നിലപാടെടുത്തു. പ്രേരണാക്കുറ്റം ചുമത്തുന്നതിന് തെളിവ് ലഭിക്കുന്നതിനായി ആനന്ദിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോൺ പരിശോധനയിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമായിരിക്കും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുക. അല്ലാത്തപക്ഷം കേസ് അസ്വഭാവിക മരണമായി കണക്കാക്കി അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
മണ്ണ് മാഫിയയ്ക്ക് സ്ഥാനാർഥിത്വം നൽകിയെന്നാരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് ആനന്ദ് എഴുതിവെച്ചിരുന്നു. അതേസമയം, ആനന്ദിനെ സ്ഥാനാർഥിത്വത്തിനായി ഒരു തരത്തിലും പരിഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുതിർന്ന ബി.ജെ.പി. നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.