തിരുവനന്തപുരം: രാഷ്ട്രീയ വിവാദമായ ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദ് തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആനന്ദിന്‍റെ മൊബൈൽ ഫോൺ സന്ദേശം ലഭിച്ച സുഹൃത്തുക്കളുടെ മൊഴികളാണ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടം.(Anand Thampi's suicide, Detailed investigation onwards)
കൂടാതെ, ആനന്ദിനെ സ്ഥാനാർത്ഥിയായി ഏതെങ്കിലും ഘട്ടത്തിൽ പരിഗണിച്ചിരുന്നോ എന്നറിയാൻ പോലീസ് ബി.ജെ.പി. ജില്ലാ നേതൃത്വത്തെയും സമീപിക്കും. ആത്മഹത്യക്ക് തൊട്ടുമുമ്പ് സന്ദേശം അയച്ച ആനന്ദിന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി സമർപ്പിക്കും. കോർപ്പറേഷനിലേക്ക് സീറ്റ് കിട്ടാത്തതിലുള്ള മനംനൊന്താണ് ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിലപാട് വ്യക്തമാക്കി. ആനന്ദിന് ശിവസേന ബന്ധമുണ്ടായിരുന്നതായി താൻ അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
"ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് എനിക്ക് ലഭിച്ച വിവരം. മണ്ഡലം കമ്മിറ്റി നിർണ്ണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല." ഈ വിഷയത്തിൽ സി.പി.എം. നേതാവ് ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും, സംഭവത്തിൽ വിഷമമുണ്ടെങ്കിലും ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.