കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ കേസിൽ പിടിയിലായ യുവതിയുടെ വയറ്റിൽ നിന്ന് മറ്റൊരു ആഭരണം കൂടി കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള പാലേമാട് സ്വദേശി സമീനയുടെ വയറ്റിൽ നിന്നാണ് ഒരു കമ്മൽ കൂടി എക്സറേ പരിശോധനയിൽ കണ്ടെത്തിയത്. (An unexpected turn in the Nilambur gold chain theft case, After the necklace, an earring found in the stomach)
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ 3.5 ഗ്രാം മാലയാണ് സമീന കവർന്ന് വിഴുങ്ങിയത്. എന്നാൽ പുതിയ എക്സറേയിൽ ഒരു കമ്മൽ കൂടി വയറ്റിനുള്ളിൽ ഉണ്ടെന്ന് വ്യക്തമായി. ഈ കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചതാണെന്ന് യുവതി വെളിപ്പെടുത്തിയിട്ടില്ല.
പിടിയിലായി നാല് ദിവസം പിന്നിട്ടിട്ടും മാല പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി വാർഡിൽ പോലീസ് കാവലിലാണ് യുവതിയുള്ളത്. മാല വയറ്റിൽ നിന്ന് താഴത്തെ ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്നും സ്വാഭാവികമായ രീതിയിൽ തന്നെ പുറത്തുവരുമെന്നുമാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.



