
ഡിജെ പാർട്ടിക്കിടെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ കൊണ്ട് കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം. ഒരു വർഷം മുൻപു വെടിവയ്പു നടന്ന കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം. ശനിയാഴ്ച രാത്രി പത്തരയോടെ ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് എത്തിച്ചത്.
പാർട്ടിക്കിടെ യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അതേസമയം ബാർ ഹോട്ടലിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണു ആൾക്കാരെ ഒഴിവാക്കിയത്.
2024 ഫെബ്രുവരി 11നാണ് ഈ ബാറിന്റെ മുന്നിൽ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന കർശന നിർദേശമുണ്ടായിരുന്നു.