Amoebic Encephalitis : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടരുന്നു : 45 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 15 പേർ, ഉറവിടം തിരഞ്ഞ് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടരുകയാണ്. മിക്ക കേസുകളിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് വെല്ലുവിളി ആകുന്നുണ്ട്. ഒന്നര മാസത്തിനിടെ 15 പേരാണ് മരിച്ചത്. (Amoebic Encephalitis in Kerala)
ഇന്ന് കൊല്ലം സ്വദേശിയായ പുരുഷന് ജീവൻ നഷ്ടമായി. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ 48 കാരിയും മരിച്ചിരുന്നു.
നാലു പേർക്കാണ് 12 ദിവസത്തിനിടെ ജീവൻ നഷ്ടമായത്. ഭൂരിപക്ഷം കേസുകളിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.
കണ്ണൂർ, കാസർഗോഡ് സ്വദേശികളായ കുട്ടികൾക്ക് രോഗബാധ
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗബാധയുള്ളത് കണ്ണൂർ, കാസർഗോഡ് സ്വദേശികൾക്കാണ്. കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനും, കാസർഗോഡ് നിന്നുള്ള 6 വയസുകാരനുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർ അറിയിച്ചത് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ്.
ഇന്നലെ പാലക്കാട് 62കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ഇതിന് കാരണമാകുന്നത് നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ്.