മലപ്പുറം: ജില്ലയിൽ മസ്തിഷ്ക ജ്വരവും കൊതുകുകൾ വഴി പകരുന്ന ജപ്പാൻ ജ്വരവും പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 126 പേർക്ക് രോഗം ബാധിക്കുകയും 27 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 2025-ലാണ്.(Amoebic encephalitis, 77 patients in Malappuram in a year)
രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്നും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ മരണനിരക്ക് 28 ശതമാനത്തോളമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഠിനമായ പനി, തലവേദന, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ബാധിക്കുന്നവരിൽ 50 ശതമാനം പേർക്കും സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
2024-ൽ ജില്ലയിൽ രണ്ട് ജപ്പാൻ ജ്വര കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുന്നത് ചികിത്സയെ ബാധിക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി 1 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കുന്നു. ജനുവരി 12-ന് തവനൂർ കേളപ്പജി മെമ്മോറിയൽ ഹൈസ്കൂളിൽ നടക്കും.
ഭാരത് ബയോടെക് വികസിപ്പിച്ച 'ജെൻവാക്' (Jenvac) ആണ് നൽകുന്നത്. ജില്ലയിലെ 14.79 ലക്ഷത്തോളം കുട്ടികൾക്ക് പ്രതിരോധം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പുകൾ.