റായ്പൂർ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കമ്മ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്തെ ജനങ്ങൾ തുടക്കമിട്ടു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇപ്പോൾ കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ ജനങ്ങൾ അത് അവസാനിപ്പിക്കും. രാജ്യത്ത് ഒരിടത്തും ഇനി ഈ ആശയത്തിന് പ്രസക്തിയുണ്ടാകില്ല.” – അമിത് ഷാ പറഞ്ഞു. 2026 മാർച്ച് 31-ഓടെ ഇന്ത്യയെ പൂർണ്ണമായും നക്സൽ മുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിനെ ‘ചുവന്ന ഭീകരത’യിൽ നിന്ന് മുക്തമാക്കാനുള്ള നടപടികൾ ഊർജ്ജിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഛത്തീസ്ഗഢ് സർക്കാർ ഉദ്യോഗസ്ഥരുമായി അദ്ദേഹം സുരക്ഷാ കാര്യങ്ങളിൽ അവലോകനം നടത്തി. മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല തകർക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. നക്സലിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ നക്സൽ സ്വാധീന മേഖലകളിൽ സൈനിക-വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.



