തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.15-ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.(Amit Shah in Thiruvananthapuram, Will launch NDA's assembly election campaign)
രാവിലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തും. രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ പ്രത്യേക സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ അദ്ദേഹം നൽകും.
വൈകീട്ട് ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. സ്ഥാനാർത്ഥി നിർണ്ണയം, സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന തീയതി അമിത് ഷാ ഇന്ന് പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സംസ്ഥാനത്ത് ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.