
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) ബാധിച്ച് ഒന്നര മാസത്തിനിടെ 14 പേർ മരിച്ചതോടെ ആരോഗ്യവകുപ്പ് കടുത്ത പ്രതിസന്ധിയിൽ. ഉയരുന്ന മരണനിരക്കും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതുമാണ് പ്രധാന വെല്ലുവിളി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തെക്കൻ ജില്ലകളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വടക്കൻ ജില്ലകളിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്.
മരണനിരക്ക് ഉയരുന്നു
കൊല്ലം പട്ടാഴി സ്വദേശിയായ 48കാരി ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമാണ്. സെപ്റ്റംബർ 23-ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് 11 ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ മരണമായിരുന്നു.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ 10 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്.ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്.വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്ക് പുറമെ, കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ 57 കാരനായ നിർമാണത്തൊഴിലാളിക്കും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു.
മലപ്പുറത്ത് പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
ആശങ്കയായി അമീബയുടെ സാന്നിധ്യം
പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നുണ്ടെങ്കിലും, രോഗാണുവിൻ്റെ സാന്നിധ്യം ആശങ്ക വർദ്ധിപ്പിക്കുകയാണ്.മലിനജലത്തിൽനിന്നും ഒഴുക്കില്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമല്ല, കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നത്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് ഈ രോഗം.
രോഗാണു തലച്ചോറിലെത്തുന്നത്: വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോൾ, വെള്ളം മൂക്കിൽ കടന്നാൽ, അമീബ മൂക്കിലെ അസ്ഥികൾക്കിടയിലുള്ള വിടവിലൂടെ തലച്ചോറിൽ എത്തുകയും രോഗമുണ്ടാക്കുകയും ചെയ്യും. (വെള്ളം കുടിക്കുന്നതിലൂടെ രോഗം പകരില്ല).
രോഗലക്ഷണങ്ങൾ: ശക്തമായ പനി, ഛർദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആരെയാണ് ബാധിക്കുന്നത്: കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ല.രോഗം ബാധിച്ചാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ല. അതിനാൽ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങൾ നിലനിർത്താനുള്ള ശ്രമങ്ങളാണ് ചികിത്സയുടെ ഭാഗമായി നൽകുന്നത്.