രോഗിയുമായി പോയ ആംബുലൻസ് ആക്രമിച്ച് ഡ്രൈവറെ കൊള്ളയടിച്ച കേസ് : 2 പ്രതികൾ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ | Ambulance
കൊല്ലം: രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.(Ambulance driver attacked and robbed, 2 accused arrested)
കഴിഞ്ഞ ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗിയുമായി പോയ ആംബുലൻസ് കൊട്ടിയത്ത് വെച്ച് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ആംബുലൻസ് ഡ്രൈവറായ വിപിനെ ആക്രമിച്ച പ്രതികൾ, ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന വാച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ കവരുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് പോലീസ് പഴുതടച്ച അന്വേഷണം നടത്തിയിരുന്നു. കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
ആക്രമണത്തിന്റെ മുഖ്യപ്രതിയായ, കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കി തിരച്ചിൽ തുടരുകയാണ്.
