
പാലക്കാട്: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി. ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും പരാതി നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പാലപ്പുറം കോട്ടത്ര വലിയപറന്പിൽ നൗഷാദിന്റെ മകൾ ഫാത്തിമ റിതം (24) ആണ് പരാതി നൽകിയിരിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷനെടുത്തപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ദേഹാസ്വാസ്ഥ്യവും ക്ഷീണവും ചൊറിഞ്ഞുതടിക്കലുമനുഭവപ്പെട്ടതെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാത്തിമ പരാതി നൽകിയിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം വർധിച്ചതോടെ ഫാത്തിമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നൽകിയ ചികിത്സയെ തുടർന്ന് ഫാത്തിമയ്ക്ക് അസുഖം അൽപം ഭേദപ്പെട്ടു. എങ്കിലും ക്ഷീണവും ലോ ബിപിയും തുടരുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു.