എറണാകുളം: മലയാറ്റൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 19 വയസ്സുകാരി ചിത്രപ്രിയയുടെ മരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംശയത്തിന്റെ പേരിൽ ആൺസുഹൃത്ത് അലനാണ് അതിക്രൂരമായി കൊലപാതകം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും, തലയിൽ കല്ലുകൊണ്ട് അടിയേറ്റതിന്റെ ഒന്നിൽ കൂടുതൽ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രപ്രിയയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.(Alan murdered Chithrapriya brutally, seriously injured in the head)
ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസിക്കുന്ന ചിത്രപ്രിയ (19). ശനിയാഴ്ച വൈകുന്നേരം 'കടയിലേക്ക്' എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്രപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ആദ്യം മൊഴിയെടുത്ത ശേഷം വിട്ടയച്ച ആൺസുഹൃത്ത് അലനെ വീണ്ടും കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചിത്രപ്രിയയും അലനും ബൈക്കിൽ മലയാറ്റൂർ ജംഗ്ഷൻ വഴി ഒരുമിച്ച് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. ചോദ്യം ചെയ്യലിൽ അലൻ കുറ്റം സമ്മതിച്ചു. പെൺകുട്ടിക്ക് മറ്റൊരാൺസുഹൃത്ത് ഉണ്ടെന്ന സംശയത്തിൽ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നൽകി.
ശനിയാഴ്ച കാണാതായ ചിത്രപ്രിയയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെയാണ് മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിലുള്ള വഴിയിൽ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ തലയ്ക്ക് അടിയേറ്റതായും ശരീരത്തിൽ മുറിവുകളും കണ്ടെത്തിയതോടെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽ മറ്റ് രണ്ട് യുവാക്കളെ കൂടി കണ്ടിരുന്നെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.