തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബാലന്റേത് അങ്ങേയറ്റം അപകടകരവും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമായ പ്രസ്താവനയാണെന്ന് സതീശൻ ആരോപിച്ചു. ഈ നിലപാടിനോട് സിപിഎം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(AK Balan's statement is communal, says VD Satheesan)
ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതി പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ മുന്നണി പങ്കാളിയായ സിപിഐ നിലപാട് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും എകെജി സെന്ററിൽ ഇരുന്ന് തനിക്കെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
പാലക്കാട് നടന്ന പൊതുപരിപാടിയിലാണ് എ.കെ. ബാലൻ വിവാദ പരാമർശം നടത്തിയത്. "യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ പല 'മാറാടുകളും' ആവർത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട് കലാപ സമയങ്ങളിൽ അവർ നോക്കി നിൽക്കുകയായിരുന്നു." - എ.കെ. ബാലൻ പറഞ്ഞു.
മുസ്‌ലിം ലീഗ് പറയുന്നത് ജമാഅത്തെ ഇസ്‌ലാമിയേക്കാൾ വലിയ വർഗീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ. ബാലനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു.