തിരുവനന്തപുരം : പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.പി. ജിസ്മോൻ പറഞ്ഞു.
സംഘടനാ തീരുമാനമില്ലാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ അടക്കമുള്ളവരോട് എഐവൈഎഫ് വിശദീകരണം തേടി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.ചന്ദ്രകാന്ത്, സംസ്ഥാന സമിതി അംഗം പ്രശോഭ് എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സിലും ഈ നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേ സമയം, പിഎംശ്രീ വിഷയത്തില്‍ എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരുകടന്നുവെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. മന്ത്രി ജി.ആര്‍. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും തന്റെ കോലം കത്തിച്ചത് ശരിയായില്ല' മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഖേദപ്രകടനവുമായി എഐവൈഎഫ് രംഗത്തെത്തിയത്.