
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ എല്ലാവരും മോഹൻലാലിലേക്ക് വിരൽ ചൂണ്ടിയെന്നും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും നടൻ ദേവൻ. അത് അദ്ദേഹത്തിന് വളരെ വിഷമം ഉണ്ടാക്കി. അതുകൊണ്ടാണ് അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹം മാറി നിൽക്കുന്നത്. ഒപ്പം ഉണ്ടാകും, പക്ഷെ ഇനി അധികാരത്തേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു..ദേവൻ കൂട്ടിച്ചേര്‍ത്തു.
"മോഹൻലാൽ പിന്മാറിയത് വേദനിപ്പിച്ചു. അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു . അദ്ദേഹം വരില്ലെന്ന് ഉറപ്പായപ്പോൾ ആണ് താൻ മത്സരിക്കാൻ തയാറായത്. ആരോപണ വിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് തോല്പിക്കാൻ അവകാശമുണ്ട്. ദിലീപിനെ നിയമം പോലും നോക്കാതെ ആണ് പുറത്താക്കിയത്. പ്രൊഫഷണൽ ബന്ധം കൊണ്ട് അധികാരം ലഭിക്കില്ല. സിദ്ധിക്ക് ആരോപണം വന്ന ഉടൻ രാജിവെച്ചു. ഇടവേള ബാബു, വിജയ് ബാബു എന്നിവരും ഉടൻ രാജിവെച്ചു. ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത് ശ്വേത മേനോൻ വന്നാൽ അത് ശ്വേത മേനോനു നാണക്കേട് ആണ്. പുരുഷന്മാർ മാറി നൽകുന്ന സ്ഥാനത്തല്ല സ്ത്രീകൾ വരേണ്ടത്. തന്നെ ആരും സമവായത്തിന് ബന്ധപ്പെട്ടിട്ടില്ല. താൻ ഒറ്റക്കാണ്, തന്‍റെ കൂടെ വരാൻ ഇരുന്നവരെ പോലും തടഞ്ഞു. ആരാണ് തടഞ്ഞത് എന്നറിയില്ല. പ്രസ്സ് മീറ്റ് നടത്തിയാൽ നോമിനേഷൻ തള്ളും എന്ന് ഭീഷണി വന്നു. തള്ളിയാൽ കോടതിയെ സമീപിക്കും." - ദേവൻ പറഞ്ഞു.
"അമ്മ ഒരു സ്വകാര്യ പ്രസ്ഥാനം അല്ല പൊതുസ്വത്ത് ആണ്. സമൂഹത്തോട് സംഘടനകൾക്ക് ഒരു പ്രതിബദ്ധതയുണ്ട്. ഇതൊരു താര സംഘടന അല്ല, കഷ്ടത അനുഭവിക്കുന്ന നടി, നടന്മാർക്ക് വേണ്ടിയുള്ള സംഘടന ആണ്. അമ്മക്ക് ഒറ്റ നിയമമേ ഉള്ളു, അത് വ്യക്തികൾക്ക് വേണ്ടി മാറ്റി എഴുതരുത്. ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കാനുള്ള പ്രശ്നമേ ഇപ്പോൾ ഉള്ളൂ. അമ്മ ഒരു പീഡനത്തെയും അനുകൂലിക്കുകയോ പ്രോത്സാഹിപ്പികുകയോ ചെയ്തിട്ടില്ല. എല്ലാരേയും കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹം. മമ്മൂട്ടിക്കോ, മോഹൻലാലിനോ അമ്മയെ കൊണ്ട് സാമ്പത്തിക ലാഭം ഇല്ല. മറ്റുള്ളവരെ സഹായിക്കാനാണ് ഈ സംഘടന. ദേവൻ പിന്മാറിയേക്കും എന്ന് ചിലർ വാർത്ത നൽകി. താൻ പിന്മാറണം എങ്കിൽ താൻ അല്ലെ തീരുമാനിക്കേണ്ടത്. ജഗദീഷ് പിന്മാറുന്നു എന്ന തരത്തിൽ വാർത്തകൾ കണ്ടു. അത് അദ്ദേഹത്തിന്‍റെ താൽപര്യമാണ്. താൻ മത്സരിക്കും എന്നതിൽ ഉറച്ച് നിൽക്കുന്നു." - ദേവൻ വ്യക്തമാക്കി.