

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗവ്യാപനം തടയുന്നതിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പന്നി കടത്ത് തടയാൻ ജില്ലയില്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകൾക്ക് കീഴിലുള്ള ചെക്ക്പോസ്റ്റുകളിലൂടെ പന്നി, പന്നി മാംസം, പന്നി ഉൽപ്പന്നങ്ങൾ, പന്നി കാഷ്ഠം എന്നിവയുമായി വരുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചു വിടും. പൊലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധനകൾക്കായി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകൾ നടക്കാൻ സാധ്യതയുള്ള ബൈറൂട്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെങ്കിലും, ഇത് വളർത്തുപന്നികളെ ബാധിച്ചാൽ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, കർഷകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പന്നികളെയും ഉൽപ്പന്നങ്ങളെയും ആശ്രയിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും, അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സംശയകരമായ കടത്തുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചു.