കോഴിക്കോട്: ആദ്യമായി കോഴിക്കോട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി മുണ്ടൂരിലെ ഒരു സ്വകാര്യ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഫാമിലെ ഇരുപതോളം പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (NIHSAD) ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.(African swine fever confirmed in Kozhikode, 20 pigs die en masse on farm)
രോഗം സ്ഥിരീകരിച്ച ഫാമിലുണ്ടായിരുന്ന മുഴുവൻ പന്നികളും ഇതിനോടകം ചത്തുപോയി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിയിറച്ചി വിൽക്കുന്നതിന് ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തി.
ഒൻപത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്ന് പന്നികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. രോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ നടപടികൾ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്.