ഫർസാനയോടും അഫാന് വൈരാഗ്യം; കുടുംബത്തിന് 40 ലക്ഷം രൂപയുടെ കടം; ബാധ്യതയായത് ബിസിനസുകൾ | Venjaramoodu murder case
തിരുവനന്തപുരം : സംസ്ഥാനത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Venjaramoodu murder case). കേസിലെ ഏക പ്രതി അഫാനും കുടുംബത്തിനും ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നെന്ന കാര്യം സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുൻപ് കുടുംബം നടത്തിയ ചില ബിസിനസുകൾ ആണ് കടബാധ്യതയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതി അഫാനുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
നേരത്തെ, കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക കാരണങ്ങളാണെന്നായിരുന്നു. എന്നാൽ കുടുംബത്തിന് ഇത്രയും കടം വരാൻ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടർന്ന് ഇതിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പൊലീസിന് ലഭിക്കുന്നത്. അതേസമയം, അഫാണ് കൊലപ്പെടുത്തിയ അഞ്ചു പേരിൽ ഒരാളായ പെൺസുഹൃത്ത് ഫർസാനയോടും പ്രതിക്ക് വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഫർസാന വീട്ടുകാർ അറിയാതെ അഫാന് സ്വർണമാല പണയം വയ്ക്കാൻ നൽകിയിരുന്നു, ഇത് തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തിയതും അഫാനിൽ പക ഉണ്ടാക്കി എന്നാണ് റിപ്പോർട്ട്.
അതേസമയം , രണ്ടാം ദിവസത്തെ തെളിവെടുപ്പിലും അഫാന്റെ മുഖത്ത് ഭാവവ്യത്യാസമില്ല. പാങ്ങോട് സ്റ്റേഷനിൽ നിന്ന് അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിലാണ്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സൽമ ബീവിയുടെ മല പണയംവെച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു.