

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്നിട്ടുള്ള മൂന്നാമത്തെ ലൈംഗിക പീഡന പരാതി തീർത്തും വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് ആരോപിച്ചു. പരാതിക്കാരി സ്വയം റൂം ബുക്ക് ചെയ്തുവെന്നും അവിടെയെത്തിയ രാഹുൽ പീഡിപ്പിച്ചുവെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ വൈരുദ്ധ്യം തന്നെ പരാതി കെട്ടിച്ചമച്ചതാണെന്നതിന് തെളിവാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായ വ്യക്തിയെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണ്. രാഹുലിന്റെ ലൈംഗികശേഷി പരിശോധന (Potency Test) പൂർത്തിയാക്കി. പോലീസിനോട് സഹകരിക്കാത്ത ഒരാൾ ഇത്തരം പരിശോധനകൾക്ക് സമ്മതിക്കില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മറ്റ് രണ്ട് കേസുകളിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്. എന്നാൽ ഈ പുതിയ അറസ്റ്റ് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടകീയ രംഗങ്ങൾക്കിടെ ജയിലിലേക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോർ വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.