തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയത്തെക്കുറിച്ച് അടൂർ പ്രകാശ്. പോറ്റിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Adoor Prakash's explanation after new pictures with Unnikrishnan Potty were released)
ആറ്റിങ്ങൾ എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പോറ്റി തന്നെ വന്ന് കാണുന്നത്. ഒരാൾ കൊള്ളക്കാരനാണെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടല്ല ആരും പരിചയപ്പെടുന്നത്. പോറ്റിയുടെ തറവാട് വീട്ടിലും സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട് എന്നത് സത്യമാണ്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം വന്നത്. ആ ക്ഷണക്കത്താണ് ചിത്രങ്ങളിൽ കാണുന്ന കവറിലുള്ളത്. രമണി പി. നായർക്കൊപ്പമാണ് വീട്ടിൽ പോയത്.
ചില ചാനലുകൾ പറയുന്നതുപോലെയാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് ചോദിച്ച അദ്ദേഹം, കൊള്ളയുടെ പങ്കൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു. ചിത്രങ്ങളിൽ കാണുന്ന ഉപഹാരം ഈന്തപ്പഴം ആയിരുന്നു എന്നും എല്ലാവര്ക്കും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് തന്റെ സഹായത്തോടെയല്ലെന്നും ഇതിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഒരു പ്രത്യേക ചാനൽ രാവിലെ മുതൽ തനിക്കെതിരെ വാർത്തകൾ നൽകി അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് അടൂർ പ്രകാശ് ആരോപിച്ചു.