തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പൻപാറയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ഇന്ന് തുടക്കമാകും. ജിയോളജി, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.(Adimali landslide, Joint inspection to be conducted today)
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. ഈ ആരോപണങ്ങളുടെ വസ്തുതാപരമായ കണക്കെടുപ്പാണ് സംയുക്ത സംഘത്തിൻ്റെ പ്രധാന ദൗത്യം. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും, നാല് ദിവസത്തിനകം സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദ്ദേശം.
അപകടത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ഉടൻ തന്നെ താൽക്കാലികമായി പുനരധിവസിപ്പിക്കും. കെ.എസ്.ഇ.ബി.യുടെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകളിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിക്കുക. അടുത്ത രണ്ട് ദിവസത്തിനകം ഈ നടപടി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.