അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബിജുവിന് കണ്ണീരോടെ വിട; അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി | Landslide

പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബിജുവിന് കണ്ണീരോടെ വിട; അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി | Landslide
Published on

ഇടുക്കി: അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. കൂമ്പൻപാറ ലക്ഷംവീട് കോളനിയെ ഏതാണ്ട് പൂർണമായി തുടച്ചുനീക്കിയ മണ്ണിടിച്ചിലിലാണ് ഒരു നാടിന്റെ നോവായി ബിജു മടങ്ങിയത്.(Adimali landslide disaster, Biju's funeral has completed )

പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ബിജുവിന്റെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട് മൂന്ന് മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജൻ ശ്യാം തീ കൊളുത്തി. പരിക്കേറ്റ ഭാര്യ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂമ്പൻപാറ ലക്ഷം വീട് കോളനിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്തെ കൂറ്റൻ കുന്നാണ് അടർന്ന് താഴേക്ക് പതിച്ചത്. ബിജുവിന്റെ ഉൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ അധികൃതർ മുൻപ് തന്നെ മാറ്റിപ്പാർപ്പിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.

മാറ്റിപ്പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്ത് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, പുലർച്ചെ നാലരയോടെ പുറത്തെടുത്ത ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന സ്ഥലത്ത് ദേശീയപാതയുടെ നിർമ്മാണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) സംഭവത്തിൽ കൈയൊഴിഞ്ഞു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നുവെന്നുമാണ് അതോറിറ്റിയുടെ വിശദീകരണം.

നിലവിൽ നടക്കുന്ന ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അപകടാവസ്ഥയിലുള്ള സ്ഥലത്തെ വീടുകളിൽ കഴിയുന്നവരെ ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാർട്ടേഴ്‌സുകളിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ ആഴ്ചകൾ ആവശ്യമായി വരും. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com