ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠനച്ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ബിജുവിന്റെ മകൾ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
കോളേജിന്റെ ചെയർമാൻ ജോജി തോമസുമായി മന്ത്രി വീണാ ജോർജ് സംസാരിച്ചു. കോഴ്‌സ് പൂർത്തിയാക്കുന്നതുവരെയുള്ള പഠന ഫീസും ഹോസ്റ്റൽ ഫീസുമടക്കം എല്ലാ വിദ്യാഭ്യാസ ചിലവുകളും ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ഈ സഹായത്തിന് മന്ത്രി ജോജി തോമസിനോട് പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബപശ്ചാത്തലം അതിദാരുണമാണെന്ന് ബന്ധുക്കൾ പറയുന്നു. ബിജുവിന്റെ മകൻ ഒരു വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഈ വേദനകളിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിജുവിന് തടിപ്പണിയായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. 15 സെന്റ് സ്ഥലത്ത് 10 വർഷം മുമ്പ് വീട് വെച്ചാണ് താമസിച്ചിരുന്നത്. റോഡിന്റെ പണി വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സന്ധ്യയുടെ പിതാവ് പറഞ്ഞു.
സംഭവത്തിൽ ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) കൈകഴുകി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും എൻഎച്ച്എഐ വിശദീകരിച്ചു.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85-ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. പഠന റിപ്പോർട്ട് ലഭ്യമാകുന്നതുവരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85-ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി. റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.
മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം കുമ്പൻപാറയിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. ബിജുവിന്റെ അനിയൻ ശ്യാം ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ബിജുവിന്റെ ഭാര്യ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ അറിയിച്ചു. അർദ്ധബോധാവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ ഇതുവരെ അറിഞ്ഞിട്ടില്ല.