ഇടുക്കി : ചിത്തിരപുരത്ത് സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഗുരുതരവീഴ്ച. റിസോര്‍ട്ടില്‍ നടന്നത് അനധികൃത നിർമ്മാണമാണെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്.
സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ടായിരുന്നു നിർമാണം നടത്തിയിരുന്നത്. നിർമാണം നടന്നാൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വെച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.
ആനച്ചാൽ പ്രദേശത്തെ 'മിസ്റ്റി വണ്ടേഴ്‌സ്' എന്ന റിസോർട്ടിൽ നടന്നത് അനധികൃത നിർമ്മാണമെന്ന് മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് റിസോർട്ടിന്റെ പ്രവർത്തനം 2025 ജനുവരിയിൽ തന്നെ തടഞ്ഞിരുന്നു. ഈ നിരോധനം കാറ്റില്‍ പറത്തി നടത്തിയ നിര്‍മ്മാണമാണ് രണ്ട് തൊഴിലാളികളുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്.
കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി സ്വീകരിക്കും. നിർമാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായ ആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കുമാണ് ജീവൻ നഷ്ടമായത്.