
ബിഗ് ബോസിലെ പുതിയ ടാസ്ക് സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി ആദിലയും നൂറയും. രണ്ട് ടീമുകളാക്കി തിരിച്ചായിരുന്നു സംവാദം. ഒരു ടീമിൽ നൂറയും മറു ടീമിൽ ആദിലയും ഉൾപ്പെട്ടു. സംവാദത്തിനിടെയാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ബിഗ് ബോസ് നൽകുന്ന ടാസ്കുമായി ബന്ധപ്പെട്ടതായിരുന്നു സംവാദം. ഒനീൽ ആണ് മോഡറേറ്റർ. ഒരു ടീമിൽ അക്ബർ ഖാൻ, ആര്യൻ, നെവിൻ, ജിസേൽ, നൂറ, അനുമോൾ, ജിഷിൻ എന്നിവരും. രണ്ടാമത്തെ ടീമിൽ ഷാനവാസ്, അനീഷ്, ബിന്നി, ലക്ഷ്മി, അഭിലാഷ്, ആദില, സാബുമാൻ എന്നിവരുമായിരുന്നു. ടാസ്ക് ലെറ്ററിലെ നിർദ്ദേശങ്ങൾ അതുപോലെ തന്നെ പിന്തുടരണമെന്ന് അക്ബർ പറയുന്നു. ഈ വാദത്തെ ഷാനവാസ് എതിർക്കുന്നു. ഇതിനിടെ ബിഗ് ബോസിൻ്റെ എതിരെ കളിക്കാനല്ല, ബിഗ് ബോസിൻ്റെ കൂടെ കളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്യൻ വാദിക്കുന്നു.
“ലൂപ്ഹോൾ എന്താണെന്നുള്ളത് ഓരോരുത്തരും കണ്ടുപിടിക്കണം” എന്ന് ബിന്നി പറയുന്നു. “ലൂപ്ഹോൾ കണ്ടുപിടിക്കാൻ പോലും ബുദ്ധിയില്ലാത്തവർക്കുള്ള ഒരേയൊരു കാര്യമാണ് ടാസ്ക് ലെറ്റർ” എന്ന് നെവിൻ മറുപടി നൽകുന്നു. ഇതിനിടെ, ലൂപ്ഹോൾ നോക്കാതെ തനിക്കും നൂറയ്ക്കും മണ്ടത്തരം പറ്റിയെന്ന് ആദില പറയുന്നു. എന്നാൽ, നമ്മൾ കൃത്യമായി ടാസ്ക് ലെറ്റർ വായിക്കാത്തതിൻ്റെ പ്രശ്നമായിരുന്നു അതെന്നും ലൂപ്ഹോൾ അല്ലെന്നും നൂറ വാദിക്കുന്നു.