തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെച്ച് നടിയോട് ലൈംഗികാതിക്രമം കാണിച്ച റെയിൽവേ പോർട്ടർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിയായ അരുൺ (32) ആണ് പോലീസിന്റെ പിടിയിലായത്. 24 വയസ്സുള്ള നടിയുടെ പരാതിയെ തുടർന്ന് പ്രതിയായ അരുണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.(Actress sexually assaulted at railway station, Porter arrested)
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിലേക്ക് പോകാനായി റെയിൽവേ ലൈൻ ക്രോസ് ചെയ്യുമ്പോൾ പോർട്ടർ നടിയുടെ പിന്നാലെ കൂടുകയായിരുന്നു. നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്ക് കടത്തിവിടാമെന്ന് പറഞ്ഞ് എ.സി. കോച്ചിന്റെ വാതിൽ പോർട്ടർ തന്നെ തുറന്നു കൊടുത്തു.
ട്രെയിൻ കടന്ന് ട്രാക്കിലേക്ക് ഇറങ്ങുമ്പോൾ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ആദ്യം നടിയുടെ ബാഗിൽ പിടിച്ചു. സഹായം വേണ്ടെന്ന് നടി പറഞ്ഞെങ്കിലും ഇയാൾ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു.
അതിക്രമം നേരിട്ട നടി ഉടൻതന്നെ റെയിൽവേ അധികൃതർക്ക് പരാതി നൽകി. എന്നാൽ, ഈ സമയം പോർട്ടറെ ന്യായീകരിക്കുംവിധം അധികൃതർ പെരുമാറിയതിനെ തുടർന്ന് നടി പേട്ട പോലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതി അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.