

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും വനിതാ ശിശു വികസന വകുപ്പിന്റെ ഇടപെടലുകളെയും പുകഴ്ത്തി ചലച്ചിത്ര താരം മീനാക്ഷി അനൂപ്. നമുക്കൊരു ബുദ്ധിമുട്ട് വന്നാൽ കൂടെ നിൽക്കുന്ന സർക്കാരാണിതെന്നും നമ്മെ കേൾക്കാൻ ആളുള്ള കാലഘട്ടമാണിതെന്നും മീനാക്ഷി പറഞ്ഞു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടന്ന 'വർണ്ണച്ചിറകുകൾ 2025-26' ചിൽഡ്രൻസ് ഫെസ്റ്റിന്റെയും 'ഉജ്ജ്വല ബാല്യം' പുരസ്‌കാര വിതരണത്തിന്റെയും വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണ ജോർജ്ജ് എന്ത് ആവശ്യത്തിനും സമീപിക്കാവുന്ന ഒരു വ്യക്തിത്വമാണെന്ന് മീനാക്ഷി പറഞ്ഞു. താൻ ഇന്ന് ഈ വേദിയിൽ നിൽക്കുന്നതും അതിനുള്ള അവസരം ലഭിച്ചതും സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കാരണമാണെന്ന് താരം വ്യക്തമാക്കി. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
വർണ്ണച്ചിറകുകൾ ഫെസ്റ്റ്
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിലെയും നിർഭയ ഹോമുകളിലെയും കുട്ടികൾക്കായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഇത്തവണ 22 മത്സരയിനങ്ങളിലായി ആയിരത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 51 കുട്ടികൾക്ക് മന്ത്രി വീണ ജോർജ്ജ് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.